Thursday, January 22, 2015

പറയാന്‍ മറന്നവാക്ക്


























പറയാന്‍ മറന്ന
വാക്കുകള്‍ക്കായി
പലവട്ടം പരതി
നാവിന്‍ തുമ്പിലുണ്ട്
ഉള്ളില്‍ മുഴങ്ങുന്നുണ്ട്
എന്നിട്ടും
പുറത്തേക്ക് വരുന്നെയില്ല
എപ്പോഴും
അങ്ങിനെ തന്നെയാണ്
പറയേണ്ട വാക്കുകള്‍
പറയേണ്ട സമയത്ത്
നാക്കിന്‍ തുമ്പിലേക്ക്
വരാറെയില്ല
പറയാന്‍ മറന്നതൊക്കെയും
ഉള്ളില്‍ കിടന്ന്
കലമ്പല്‍ കൂട്ടുന്നു പലപ്പോഴും
മനസ്സുകാണാന്‍
ഒരു കണ്ണാടിയുണ്ടായിരുന്നെങ്കില്‍
പറയേണ്ടതൊക്കെയും
വീണ്ടെടുക്കാമായിരുന്നു..


പ്രണയ വസന്തം

.

























ഉറക്കത്തിനും
ഉണര്‍വ്വിനുമിടയിലെ
പാതി മുറിഞ്ഞുപോയ
സ്വപ്നത്തിലാണ്
ഒരു പൂമ്പാറ്റ വന്നെന്നെ
ഉമ്മവെച്ചത്
എത്ര പെട്ടെന്നാണെന്നോ
ഓരോ അണുവിലും
ഒരു വസന്തമായി
ഞാന്‍ നിറഞ്ഞു പൂത്തത്
ചില പ്രണയങ്ങള്‍
അങ്ങനെയാണ്
കാത്തിരിപ്പുകള്‍ക്കൊടുവില്‍
പൂക്കുന്ന
നീലക്കുറിഞ്ഞിപോലെ
ദിവസങ്ങളുടെ മാത്രം
ദൈര്‍ഘ്യത്തില്‍
നിറഞ്ഞ് പൂത്ത്
കൊഴിഞ്ഞുപോകുന്നവ.

ഏകാന്തത





















ഒറ്റമരത്തില്‍
ഒറ്റയ്ക്കിരിക്കുന്ന
കിളിയുടെ
ഒറ്റയ്ക്ക് വിരിഞ്ഞ
പൂവിന്‍റെ
ഇലത്തുമ്പിലെ
ഒറ്റ മഞ്ഞുതുള്ളിയുടെ
ഒറ്റയ്ക്ക് മിന്നുന്ന
നക്ഷത്രത്തിന്‍റെ
മരുഭൂമിയില്‍
വഴിതെറ്റിയ
യാത്രക്കാരന്‍റെ
ഏകാന്തതയേക്കാള്‍
എത്രമേല്‍ വലുതാണ്
ഗര്‍ഭസ്ഥ ശിശുവിന്‍റെ
ഏകാന്തത...

വിലക്ക്


















ഒരേ ഗര്‍ഭപാത്രത്തില്‍
ഒരേ ജൈവഭിത്തിയില്‍
അള്ളിപ്പിടിച്ചാണ്
വളര്‍ന്നത്
ഞാന്‍ പെണ്ണും
നീ
ആണുമായിപ്പോയത്
എന്‍റെ കുറ്റമല്ല
എന്നിട്ടും
എനിക്കു വിലക്കുകളും
നിനക്ക് സ്വാതന്ത്ര്യവും
കല്‍പ്പിച്ചു തന്നതാരാണ്..?

Wednesday, January 21, 2015

എനിക്കും നിനക്കുമിടയില്‍





















എനിക്കും
നിനക്കും ഇടയിലെ
വരണ്ടുപോയ മരുഭൂമി
മുറിച്ചുകടക്കണമെന്ന്
നമുക്കിടയില്‍
കൊഴിഞ്ഞുപോയ
വസന്തകാലത്തിലിരുന്ന്
ആലോചിക്കാറുണ്ട്
ചിലപ്പോഴൊക്കെ.
എനിക്കും
നിനക്കുമിടയിലെ
കത്തുന്ന വേനലില്‍
പൊള്ളുമ്പോഴൊക്കെ
കടലെടുത്തുപോയ
നിലാവിന്‍റെ ഒരു തുണ്ട്
നീ എനിക്കായ്
കാത്തുവെച്ചിട്ടുണ്ടെന്ന്
ഞാന്‍ സ്വപ്നം കാണുന്നു.

ഒറ്റമരം




അടുത്ത ജന്മത്തില്‍
ഒരു മരമായ്
പുനര്‍ജ്ജനിക്കണം
കൊടിയ വേനലില്‍
തണല്‍പാകുന്ന
മരുഭൂമിയിലെ
ഒറ്റമരം
വെട്ടിമാറ്റിയാലും
വീണ്ടും വീണ്ടും
പച്ചപുതക്കുന്ന
പൂക്കുന്ന കായ്ക്കുന്ന
ഒറ്റമരം
വേരുകള്‍ കൊണ്ട്
ഭൂമിയെ വരിഞ്ഞുചുറ്റി
ആകാശത്തേക്ക്
പച്ചക്കുട തുറന്ന്
സൂര്യനെ പ്രണയിച്ച്
ചന്ദ്രനെ കാമിച്ച്
മഴയും മഞ്ഞും നുകര്‍ന്ന്
എനിക്കുമൊരു
പച്ചയാകണം

അവള്‍



























അടുക്കളയില്‍
അരിതിളച്ചു തുവുന്നു
അവള്‍ തിളച്ച്
തുവാതെ
വേവുന്നു
സ്വപ്‌നങ്ങള്‍ വറുത്തവള്‍
ഉച്ചക്കിണ്ണത്തില്‍
വിളമ്പുന്നു
ഉരല്‍ ഉലക്ക അടുപ്പ്
എല്ലാം മാറി
മാറ്റമില്ലാത്തത്
അവള്‍ക്കുമാത്രം
അവളുടെ ചിന്തകള്‍
മിക്സിയിലരഞ്ഞു തീരുന്നു
വിശ്വാസങ്ങള്‍
ഫ്രീസറില്‍ തണുത്തുറയുന്നു
കണ്ണീരുവറ്റി
ഉപ്പുപാത്രം നിറയുന്നു
ഉടച്ചുവാര്‍ക്കാനാവാതെ
ജീവിതം
അടുക്കളയില്‍ തേഞ്ഞുതീരുന്നു

നിനക്കായ് മാത്രം




















മരുഭൂമിയായ്                        
ഞാന്‍
ചുട്ടുനീറിയപ്പോഴൊന്നും
നീ
കാറ്റായി കനിഞ്ഞില്ല
കൊടിയ വേനലില്‍
വരണ്ട്
വറ്റിയപ്പോഴൊന്നും
നീ
മഴയായ് പെയ്തില്ല
ഇരുണ്ട രാത്രിയില്‍
ഭയന്ന് വിറച്ചപ്പോഴൊന്നും
നീ
കുഞ്ഞുനക്ഷത്രമായില്ല
പെരുമഴയില്‍
ഞാന്‍ നനഞ്ഞപ്പോള്‍
നീ
വെയില്‍കഷ്ണമായില്ല
കൊടും തണുപ്പില്‍
ഞാന്‍ തണുത്തുറഞ്ഞപ്പോള്‍
നീ
ഒരു കീറപ്പുതപ്പുപോലുമായില്ല
എന്നിട്ടുമെന്തേ
എന്റെ ഹൃദയം
നിനക്കായ് മാത്രം
തുടിക്കുന്നു..



ഒറ്റുകാരി


















ജാതി ചോദിച്ചില്ല
ആരോടും
ജാതി പറഞ്ഞില്ല
ആരോടും
എന്നിട്ടും
അവരെനിക്ക്നേരെ
കയര്‍ക്കുന്നു
നിനക്കിവിടെ
സ്ഥാനമില്ലെന്ന്
മതമേതെന്ന്
പറഞ്ഞില്ല
ഒരു
മതചിഹ്നവുമണിഞ്ഞില്ല
അമ്പലത്തിലോ
പള്ളിയിലോ
കയറിയില്ല
എന്നിട്ടും
ഒരുപേര്ചൂണ്ടി
അവരെന്നെ
ഒറ്റുകാരിയാക്കുന്നു










ഉന്മാദം


















ഉന്മാദത്തിന്റെ
പാഥേയവുമായി
ജീവിതത്തിന്റെ
പുറമ്പോക്കിലേക്ക്
യാത്രപോകുന്നവരെ
കണ്ടിട്ടുണ്ട്
അദൃശ്യമായ
വന്‍കരകളിലേക്ക്
ആകാശത്തിനും
ആഴിക്കുമിടയിലൂടെയുള്ള
ഒരാകാന്തസഞ്ചാരമാണത്
കടുംനിറങ്ങള്‍
തുന്നിചേര്‍ത്ത
കൊളാഷിലൂടെയുള്ള
യാത്ര
ഉള്ളിലെ വസന്തത്തിന്
തീ പിടിക്കുമ്പോഴാണ്
ഓരോ ഉന്മാദിയും
ജനിക്കുന്നത്.












Followers