Thursday, April 2, 2015

കത്തുന്ന കടല്‍

















തിരസ്ക്കരിക്കപ്പെടുന്ന
ഓരോ പ്രണയവും
മരണമാണ്
രണ്ടു ഭൂഖണ്ഡങ്ങളില്‍
തടവിലാക്കപ്പെട്ടവര്‍
പ്രണയിക്കുമ്പോള്‍
ദേശാന്തരങ്ങള്‍
മാഞ്ഞുപോകുന്നു
ഹൃദയത്തിലേക്ക് തുറക്കുന്ന
ഒരു കണ്ണ്
പ്രണയം എപ്പോഴും
കാത്തുവെക്കുന്നു
ചിത്രശലഭങ്ങള്‍ ജനിക്കുന്നത്
പൂക്കളെ ഉമ്മവെക്കാനാണ്
ഒരു ജന്മംകൊണ്ട്
എത്രപൂക്കളെ
ശലഭം ഉമ്മവെക്കും
പ്രണയിച്ച കുറ്റത്തിനാണ്
നാടുകടത്തപ്പെട്ടത്
ഒരു കൊടുങ്കാറ്റിനൊടുവിലാണ്
വേരുകള്‍
മുറിഞ്ഞുപോയത്
ഉള്ളില്‍
തീപിടിച്ച ഒരുകടലുണ്ട്
അവസാനത്തെ പിടച്ചിലിനും മുമ്പ്
അത്
പുറത്തേക്ക് ഒഴുക്കിക്കളയണം

ഒറ്റനക്ഷത്രം



















ആകാശം കാണാതെ
കാത്തുവെച്ച
മയില്‍പ്പീലിത്തുണ്ട്
പുസ്തകത്താളില്‍ നിന്ന്
എങ്ങോട്ടാണ് ഇറങ്ങിനടന്നത്
കൂട്ടിവെച്ച
വളത്തുട്ടുകളെല്ലാം
തൊട്ടാല്‍ മുറിയുന്ന വാക്കുകളായി
പുനര്‍ജ്ജനിച്ചത്
എപ്പോഴായിരിക്കും
രാവെളുത്തപ്പോള്‍
മുല്ലച്ചെടിയിലെ പൂക്കളെല്ലാം
വെറും കടലാസ് തുണ്ടുകളായി
മാറിപ്പോയിരിക്കുന്നു
തിരകളില്ലാത്ത കടല്‍
എങ്ങിനെയായിരിക്കും
തിരയെ പ്രണയിച്ചിട്ടുണ്ടാവുക
ഈ കൂരിരുട്ടിലും
ഒറ്റനക്ഷത്രം തിളങ്ങുന്നുണ്ട്
തടഞ്ഞു നിര്‍ത്തപ്പെട്ട
ഓരോ നദിയും
എല്ലാ അണക്കെട്ടുകളെയും
തകര്‍ത്തെറിഞ്ഞ്
ഒരുനാള്‍ പ്രളയത്താല്‍
നൃത്തം വെക്കുക തന്നെ ചെയ്യും

ഉഷ്ണക്കാറ്റ്





















ഈ തണുത്ത പ്രഭാതത്തില്‍
ഇലത്തുമ്പിലെ
മഞ്ഞുതുള്ളിയിലേക്ക് നോക്കി
നിന്നെയാണോര്‍മ്മിച്ചത്
ഇന്ന്
ഞാനും നീയും
രണ്ടുവന്‍കരകളിലാണ്
വഴിയിലൊക്കെയും
പറിച്ചെറിഞ്ഞാലും
വീണ്ടും തഴയ്ക്കുന്ന
മുള്‍ക്കാടുകള്‍
അതിര്‍ത്തിക്കപ്പുറത്ത് നിന്ന്
നീ ഓര്‍മ്മകളുടെ ശവകുടീരത്തില്‍
പൂക്കള്‍ വെക്കുന്നു
നിന്‍റെ പ്രണയത്തിന്‍റെ
കാലൊച്ചകള്‍ക്കായി
ഞാന്‍
കാതോര്‍ത്ത നാട്ടുവഴികളൊക്കെ
എവിടെയോ അപ്രത്യക്ഷമായി
ഞാനും നീയും
പറയാതെപോയ പ്രണയത്തിന്‍റെ
ഉഷ്ണക്കാറ്റേറ്റ്
എപ്പോഴായിരിക്കും
ഞാന്‍ മരിച്ചുപോയത്

തുലാഭാരം



















മഴ തോര്‍ന്നിട്ടും
മനസ്സില്‍ ഭൂതകാലം
പെയ്തുകൊണ്ടേയിരിക്കുന്നു
മരിച്ചവരുടെ കടലില്‍ നിന്ന്
ഒരു തിര ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കുന്നു
കണ്ണീരുകൊണ്ട്
തുലാഭാരം നടത്തിയാല്‍
ഏത് ദൈവത്തെയാവും
സന്തോഷിപ്പിക്കാനാവുക
പൂ പറിക്കുവാന്‍
കുന്നിറങ്ങിയ പെണ്‍കുട്ടി
എങ്ങോട്ടാണ് നടന്നു മറഞ്ഞത്
പാഥേയമില്ലാതെയാണ്
തീര്‍ഥാടനത്തിനിറങ്ങിയത്
മുന്നിലെ
പാതകളൊക്കെയും ശൂന്യമാണ്
ഒരുപിടി വറ്റ്
ആര് കടംതരും

മരുപ്പച്ച






















വിരല്‍ത്തുമ്പില്‍
എണ്ണമറ്റ സൌഹൃദങ്ങള്‍
മനസ്സുകള്‍ക്കിടയിലൊരു
കടല്‍ ദൂരം
ചിരിക്കുന്ന മുഖംമൂടികൊണ്ട്
കണ്ണീരിന് തടയണകെട്ടി
എത്രനാളിങ്ങനെ
മലകയറാനുള്ള
തിരക്കിലാണെല്ലാരും
വീണുപോകുന്നവര്‍
എത്ര പെട്ടെന്നാണ്
മറവിയിലേക്ക് മാഞ്ഞുപോകുന്നത്
നിലവിളികള്‍ക്ക് നേരെ
കാതുകള്‍
അടഞ്ഞു തന്നെയിരിക്കുന്നു
ഒരു മരുപ്പച്ച
എവിടെയാവും.

Followers