Thursday, February 12, 2015

സൂര്യനിലേക്കൊരു പ്രണയലേഖനം



























നിലാവ് കൊണ്ട്
നഗ്നത മറച്ച്
ചന്ദ്രനോടൊത്ത്
നൃത്തം ചെയ്യണം
മഴ നനഞ്ഞ് നനഞ്ഞ്
മഴയോടൊത്ത്
ഇല്ലാതാകണം
തിരയെ ഉമ്മവെച്ച്
കടലിലെ ഉപ്പ് മുഴുവന്‍
വലിച്ചെടുക്കണം
കുന്നിന്‍ മുകളില്‍ നിന്ന്
ഉച്ചത്തിലുച്ചത്തില്‍ കൂവണം
കത്തുന്ന പ്രണയംകൊണ്ട്
സൂര്യനിലേക്കൊരു
പ്രണയലേഖനമെഴുതണം
മഴവില്ലിന്‍റെ നിറങ്ങള്‍
മാറ്റിവരയ്ക്കാന്‍
പുതിയൊരു ബ്രഷ്
എവിടെകിട്ടും 

എന്തുകൊണ്ടായിരിക്കും........


















നിഴലില്‍ നിന്ന്
വെളിച്ചത്തിലേക്ക്
വരണമെന്നുണ്ട്
എന്തുകൊണ്ടോ
എത്ര ആഗ്രഹിച്ചിട്ടും
അതിനാവുന്നേയില്ല
പണ്ട്
ഇരുട്ടിനെ ഭയമായിരുന്നു
വെളിച്ചത്തെയാണ്
പ്രണയിച്ചിരുന്നത്
ഇന്ന്
കൂരിരുട്ടിനെ മാത്രം
പ്രണയിച്ച്
ഒരു
നുറുങ്ങുവെട്ടത്തെപ്പോലും ഭയന്ന്
എന്തുകൊണ്ടായിരിക്കും
ഇങ്ങനെ

ഒറ്റയ്ക്കൊരു ചില്ല
















എനിക്ക്മാത്രമിരിക്കാന്‍
ഒരു ചില്ലവേണം
ഒളിഞ്ഞു നോട്ടക്കാര്‍ക്കും 
പിമ്പുകള്‍ക്കും
അവിടെ 
പ്രവേശനമുണ്ടാവരുത്
കല്‍പനകളും 
തീരുമാനങ്ങളും 
എന്‍റെതാകണം
നക്ഷത്രങ്ങള്‍കൊണ്ട് 
ഊഞ്ഞാലുകെട്ടണം
മേഘങ്ങളിലേക്ക് 
യാത്രപോകണം
വരംനല്കാന്‍ 
കഴിയുമായിരുന്നെങ്കില്‍
വരണ്ടുപോയ പുഴകളിലൊക്കെയും 
പ്രളയം നിറച്ച്
കരിഞ്ഞ കാടുകളൊക്കെ
വസന്തത്താല്‍
പുനര്‍ജനിപ്പിച്ച്
അകന്നുപോയ 
മനസ്സുകളൊക്കെയും 
സ്നേഹത്തിന്‍റെ പട്ടുനൂല്‍കോണ്ട്
തുന്നിച്ചേര്‍ത്ത്
ഒറ്റപ്പെട്ടവരുടെ തുരുത്തില്‍ 
അങ്ങോട്ടുമിങ്ങോട്ടും 
കടക്കാനൊരു പാലം കെട്ടി 
ഞാനെന്‍റെ ചില്ലയില്‍
തനിച്ചിരിക്കും..


Friday, February 6, 2015

വിചിത്രമായൊരു ഭൂപടം

.


















രാത്രി
ഒരു ഭൂപടം വരയ്ക്കുന്നു
നിഗൂഢമായ മനസ്സിന്‍റെ
വിചിത്രമായൊരു ഭൂപടം
ഓര്‍മ്മകളുടെ മഴ
പിന്നെയും കനത്ത് പെയ്യുന്നു
നൃത്തം വയ്ക്കുന്ന
നിഴലുകള്‍ക്കിടയില്‍
ഞാന്‍
നിന്നെ മാത്രം തിരയുന്നു
ഇരുണ്ട രാത്രിയില്‍
തിളങ്ങുന്ന
ഒരു പൂച്ചക്കണ്ണ്
രതിയുടെ വന്‍കരകളിലേക്ക്
ക്ഷണിക്കുന്നു
ഭൂതകാലത്തില്‍ നിന്ന്
ഇറങ്ങിവന്നൊരു പ്രണയം
ഹൃദയം
കടം ചോദിക്കുന്നു
സൂര്യനെ കാമിച്ച്
ചാപിള്ള പെറ്റ പെണ്ണ്
തടവിലാണ്
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെയാണ്
ഇറങ്ങിനടന്നത്
അതുകൊണ്ടായിരിക്കുമോ
താണ്ടിയ പാതകളൊക്കെയും
കടലെടുത്തത്.



Thursday, February 5, 2015

ദൂരം


















നമുക്കിമിടയില്‍
കാതങ്ങളുടെ ദൂരം
നിന്നിലേക്ക് നടന്നെത്താന്‍
നക്ഷത്രങ്ങളും
നിലാവും താണ്ടണം
കത്തുന്ന സൂര്യനെ
മറികടക്കണം
ഉള്ളിലെ പ്രണയം
ഒട്ടും തുളുമ്പാതെ
സമുദ്രങ്ങളൊക്കെയും
നീന്തിക്കടക്കണം
കുന്നായ കുന്നൊക്കെ
നടന്നു കയറണം
എന്നാലും
എല്ലാമരുഭൂമികളും
കാടായിമാറുന്ന
ഒരു പെരുമഴക്കാലത്ത് മാത്രമെ
എനിക്കു നിന്നെ തൊടാനാവൂ...

ഉര്‍വ്വരത





















ജന്മ നക്ഷത്രം
തെറ്റിപ്പോകുന്നത്
ആരുടേയും കുറ്റമല്ല
പെണ്ണായി രൂപപ്പെടുന്നതും
ഓരോ പെണ്‍കുട്ടിയും
ഓരോ ഋതുവാണ്
കാലുകള്‍ക്കിടയിലൂടെ
നിനച്ചിരിക്കാതെ വരുന്ന
ചുവന്ന
നീര്‍ച്ചാലുകളെ
ഭയമാണെനിക്ക്
ചിലപ്പോള്‍
ഉന്‍മാദത്തിന്‍റെ
വേലികള്‍ പൂക്കുന്ന
നാട്ടുപാതയിലൂടെയുള്ള
ഏകാന്ത സഞ്ചാരമാണത്
ഞരമ്പുകളിലന്നേരം
തീയാണ്
ഉള്ളില്‍ വിഷാദത്തിന്‍റെ
കടല്‍
വരാനിരിക്കുന്ന
വസന്തത്തിന് വേണ്ടി
അത്
പ്രണയത്തിന്‍റെ
വിത്തുകള്‍ പാകുന്നു
ഉര്‍വ്വരതയ്ക്കും
തരിശിനുമിടയിലെ
പാലമാണത്


Wednesday, February 4, 2015

അതിരുകള്‍










അതിരുകളെല്ലാം 
മായ്ച്ചുകളയണമെന്നുണ്ട്
വേലികളെല്ലാം
പൊളിച്ചു നീക്കണമെന്നും
വെളുപ്പും 
കറുപ്പും
അപ്രസക്തമാകുന്ന
ഒരുകുപ്പായം തുന്നണം
ഇരുട്ടിനെ കോരിക്കളഞ്ഞ്
മിന്നാമിനുങ്ങിന്‍റെ
കൈപിടിച്ച്
കുന്നുകയറണം
ക്ലാവ്പിടിച്ച 
ചങ്ങല അറുത്ത്മാറ്റി
മഴനനഞ്ഞ്
പുഴമുറിച്ച് കടക്കണം
നരച്ചുപോയ 
മുഖംമൂടികള്‍ 
പഴയത് വില്‍ക്കുന്ന 
കച്ചവടക്കാരന്
വെറുതെകൊടുത്ത്
നഷ്ടപ്പെട്ടമുഖം 
തിരിച്ചു പിടിക്കണം
ജനാലകളൊക്കെ 
കാറ്റിലേക്ക് തുറന്ന്
വാതിലുകളില്ലാത്ത 
വെളിച്ചമുള്ള വീടാകണം 




Followers